നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചും പ്രധാനമന്ത്രി പിന്തുണ അറിയിച്ചിരുന്നു. യുഎഇയിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. യുഎഇയിലുള്ള ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു.

അതേസമയം ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.