നിതിൻ രാജിന്റെ മരണം; ആത്മഹത്യയ്ക്ക് ഏതാനും മിനിറ്റുകൾക്ക് മുമ്പ് നടന്ന സംഭവങ്ങളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ
മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20നാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങുന്നത്. 1.38നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് നിതിൻ ചാടി മരിച്ചത്. നിതിൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ലോൺ ആപ്പിനെ ചൊല്ലി പ്രിൻസിപ്പിൽ ഓഫിസിൽ ചോദ്യം ചെയ്യലുണ്ടായി.
ടീച്ചറിൻ്റെ നമ്പർ ഉടൻ മാറ്റണമെന്നും പണം അടയ്ക്കണമെന്നും പ്രിൻസിപ്പിൻ നിതിനോട് പറഞ്ഞു. ചർച്ചക്കിടയിലും ലോൺ ആപ്പുകാർ അധ്യാപിക ലതയെ വിളിച്ചു. ആപ്പിലൂടെ പണം എടുത്ത രീതി നിതിൻ പ്രിൻസിപ്പിലിന് വിവരിക്കുന്നതും സിസിടിവിയിലുണ്ട്. ലോൺ ആപ്പുകാരും പ്രിൻസിപ്പലിനോട് സംസാരിച്ചു. പണം നൽകാതെ ഭീഷണി അവസാനിപ്പിക്കില്ലെന്നായിരുന്നു ലോൺ ആപ്പ് സംഘത്തിന്റെ മറുപടി.
അതേസമയം, നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിതിൻ രാജിനെ ഭീഷണിപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.