രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; വിഷയത്തിൽ സസ്‌പെൻസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അഭിസംബോധനാ വിഷയത്തിൽ വ്യക്തതയില്ലാത്തതിനാൽ ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. 2025 സെപ്‌തംബർ 21നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്‌ടി പരിഷ്കാരങ്ങളെക്കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്.
നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കുള്ള ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളിപ്പോയത്. 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. പാസാകാൻ 352 വോട്ട് വേണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ആകാംഷ വർദ്ധിപ്പിക്കുന്നു.
ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനാൽ അതിനൊപ്പമുള്ള മണ്ഡല പുനർനിർണയം, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കൽ ബില്ലുകളും കേന്ദ്രം പിൻവലിച്ചിരുന്നു. കോടിക്കണക്കിന് സ്ത്രീകൾ എല്ലാം കാണുന്നുണ്ട്. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്. സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ഓർത്ത് എല്ലാ എം.പിമാരും മനഃസാക്ഷി വോട്ടു രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി സഭയിൽ അഭ്യർത്ഥിച്ചിരുന്നു.
വനിതാ സംവരണ ബില്ലിനെ എതിർത്തതോടെ പ്രതിപക്ഷം വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മോദി ക്യാബിനറ്റിൽ പറഞ്ഞതായാണ് വിവരം. രാജ്യത്തെ സ്ത്രീകളെ അവർ തരംതാഴ്‌ത്തി. ഈ സന്ദേശം എല്ലാ ഗ്രാമങ്ങളിലും എല്ലാം ആളുകളിലും എത്തിക്കണമെന്നും മോദി പറഞ്ഞതായി അടുത്ത വൃത്തങ്ങൾ പറയുന്നു.