വനിത സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തുമെന്ന് കെ സി വേണുഗോപാൽ

ദില്ലി: വനിത സംവരണത്തെ അട്ടിമറിച്ചത് ബിജെപിയെന്ന് കെ സി വേണുഗോപാൽ. 543 അംഗ സഭയിൽ മൂന്നിൽ ഒന്ന് സംവരണം നൽകാൻ തയ്യാറാകണം. 2029 ലോക്സഭ അതിൻ്റെ അടിസ്ഥാനത്തിൽ ആകണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതിൽ ഉള്ള നിരാശയാണ് ബിജെപിക്ക്.
വനിത സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം കെ സി വേണുഗോപാലുമായി എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
വനിത സംവരണ ബില്‍ പാസാക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിത സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകല്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തത് വരാൻ പോകുന്ന നീക്കങ്ങളുടെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നൽകുന്നത്.എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻറെ വോട്ടു മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്.