തൃശൂരിലെ സ്‌ഫോടനം; ചികിത്സാ സഹായത്തിന് സർക്കാർ സംവിധാനങ്ങളെല്ലാം സജ്ജമാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചു. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പൊള്ളലേറ്റവർക്ക് വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് സ്ഥലത്ത് നടക്കുന്നത്.

അപകടത്തിൽ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചു. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. കടുത്ത ചൂടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസുള്ളത് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ചെറുതായതിനാൽ ഫയർഫോഴ്‌സിന് ഇവിടേയ്‌ക്കെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.