കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രിപ്പോരിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്. സംഘടനാ മര്യാദകൾ പാലിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.
തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം. ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് കീറിയവർ കോൺഗ്രസുകാരല്ല. കെ സി വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? കേരളത്തിലെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ ആക്രമിക്കപ്പെടുമെന്ന് നേതാക്കൾക്ക് പേടിയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നേതാക്കൾക്ക് അവസാനം വരെ പൊരുതാം. തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർശബ്ദവും ഉയരില്ല.മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പെടെ എല്ലാവർക്കും അവകാശമുണ്ട്. അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാം. അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കുമെന്നാണ് സ്ഥിതി’- രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.