മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി, പുരുഷന്മാരെ മുറിയിലേക്ക് കടത്തിവിട്ട് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തിയത് സിന്ധു

കൊച്ചി: മോഡലിംഗിന്റെ മറവിൽ മലയാളി യുവതികളെ ദുബായിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്ന ഇടപാട് തുടങ്ങിയിട്ട് നാല് വർഷമായെന്ന് മുഖ്യപ്രതി സിന്ധുവിന്റെ (സ്റ്റോയ്സി, 56) കുറ്റസമ്മത മൊഴി. ആലുവ തൈനോത്തിൽ കടവിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശിയായ സിന്ധു നിരവധിപേരെ റാക്കറ്റിന് കൈമാറിയിട്ടുണ്ടെന്ന് ഇതോടെ വ്യക്തമായി. ചതിയിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പൊലീസ്.
റിമാൻഡിൽ കഴിയുന്ന പ്രതികളായ പൊന്നാനി സ്വദേശി മഞ്ജിമ, തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന എന്നിവർക്ക് പുറമേ നിരവധി ഏജന്റുമാർ സിന്ധുവിന് കീഴിലുണ്ട്. ഇവരെയും പിടികൂടും. സിനിമാ-സീരിയൽ നടിമാരും കൂട്ടത്തിലുണ്ടെന്നാണ് വിവരം. പിടിയിലാകാനുള്ളവരിൽ ദുബായിലുള്ള ഷംലയും റഹ്മത്തുമടക്കം അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്. സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റി. ഇവർക്ക് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ചതിയിൽപ്പെട്ട യുവതികളുടെ ലൈംഗിക ദൃശ്യങ്ങൾ പകർത്തുന്നത് ഇവരാണെന്നും പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.
സിന്ധുവിന്റെ ഉടമസ്ഥതയിൽ ദുബായിലുള്ള ’അലിസ ഇവന്റ്സ്’ എന്ന കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഒരു പരാതിക്കാരിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ടിക്കറ്റിനും വിസയ്ക്കുമായി 4.75 ലക്ഷം രൂപ സിന്ധു കൈപ്പറ്റി. 2024 ഫെബ്രുവരി 20നാണ് യുവതി ദുബായിലെത്തിയത്. അപ്പാർട്ട്മെന്റിലെത്തിച്ച ശേഷം കോളയിൽ വെളുത്ത പൊടി കലക്കി നൽകി അബോധാവസ്ഥയിലാക്കി. തുടർന്ന് മറ്റ് പുരുഷന്മാരെ മുറിയിലേക്ക് കടത്തിവിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. സിന്ധു പീഡന ദൃശ്യങ്ങൾ പകർത്തി പരാതിക്കാരിയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചു. സിന്ധു ദൃശ്യങ്ങൾ കാട്ടി ഇടപാടുകാരുമായി വിലപേശുന്ന വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു.