‘കെ കെ രാഗേഷ് അമൂൽ ബേബി, കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം

കാസ‌ർകോട്: സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനം. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ പാർട്ടിയുടെ അന്ത്യം കാണുമെന്നാണ് മുന്നറിയിപ്പ്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും രൂക്ഷവിമർശനമുയർന്നു.

പയ്യന്നൂരിലെ സംഘടനാ വിഷയം തൃക്കരിപ്പൂരിലെ തോൽവിക്ക് കാരണമായെന്നാണ് കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബിയാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നും യോഗത്തിൽ ആഹ്വാനമുണ്ടായി. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേയ്ക്ക് വരണമെന്നും ആവശ്യമുയർന്നു.കോഴിക്കോട്ടെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും വിമർശനം ഉയരുകയാണ്. തെലങ്കാന മുഖ്യമന്ത്രിയെ ‘ഡാഷ് മോനെ’എന്ന് വിളിച്ചത് തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കണമായിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചുവരില്ല. തളിപ്പറമ്പിൽ പി കെ ശ്യാമളയെയും പേരാമ്പ്രയിൽ ടി പി രാമകൃഷ്‌ണനെയും മത്സരിപ്പിക്കേണ്ടതില്ലായിരുന്നു. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയിരുന്നുവെങ്കിൽ തിരിച്ചടിയുണ്ടാകില്ലായിരുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി.