നേതൃമാറ്റ ആവശ്യം വെട്ടി സിപിഎം സെക്രട്ടേറിയറ്റ്; കീഴ്ഘടകങ്ങളുടെ ആവശ്യം റിപ്പോർട്ടിലില്ല

തിരുവനന്തപുരം: സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും എതിരായ വിമർശനങ്ങളും ഒഴിവാക്കി.

വ്യക്തിപരവും നയപരവുമായ വീഴ്ചകൾ മയപ്പെടുത്തുകയും ചെയ്തു. എന്നാൽ, നിലവിലെ റിപ്പോർട്ടുമായി കീഴ്ഘടകങ്ങളിലേക്ക് ചെല്ലാനാകില്ലെന്നും തിരുത്ത് വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.

സിപിഎം പാർട്ടിപ്ലീനം ഉടനില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കൂടി പങ്കെടുക്കുന്ന വിശാല സംസ്ഥാന സമിതി ഓഗസ്റ്റിൽ ചേരും. ഇതോടെ പാർട്ടിയിൽ നേതൃമാറ്റം ഉടനുണ്ടാകില്ലെന്ന് ഉറപ്പായി. വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ടെന്നും തെറ്റുതിരുത്താമെന്നുമാണ് എം വി ഗോവിന്ദൻ സംസ്ഥാന സമിതി യോഗത്തിൽ പറഞ്ഞത്.