മരുന്ന് വിതരണ കുടിശ്ശിക ഉയർന്നു; ആരോഗ്യവകുപ്പിന് 476 കോടിയുടെ ബാധ്യത

കോഴിക്കോട്: ആരോഗ്യവകുപ്പിന് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. മരുന്ന് കമ്പനികൾക്ക് കോടികൾ കുടിശ്ശിക നൽകാനുണ്ടെന്നും കാരുണ്യ സുരക്ഷാ പദ്ധതിയിൽ മാത്രം 2017കോടി രൂപയാണ് നൽകാനുള്ളതെന്നും കെ മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കായകൽപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് കായകൽപ്പം

സാമ്പത്തിക കുടിശ്ശിക ജീവൻരക്ഷാ ഉപകരണങ്ങളും ലഭ്യതയെ പോലും ബാധിക്കുന്നുണ്ട്. പലപ്പോഴും സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ വെെകാൻ കാരണം ഇതാണ്. ഏകദേശം 476 കോടി രൂപയാണ് മരുന്ന് കമ്പനികൾക്ക് നൽകാൻ ഉള്ളത്. ഈ വകുപ്പിനെ നേരെയാക്കി എടുക്കണം. താഴേ തട്ടിലെ ആശുപത്രികൾ വികസിക്കണം. ആരോഗ്യമേഖലയെ സ്വകാര്യവത്കരിക്കുന്നുവെന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണ്.

മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല. ചിലരുടെ വാശിയുടെ ഫലമാണ് ഇത്. അവിടെയുള്ള അസൗകര്യങ്ങൾ കാരണം രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വരേണ്ടി വരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തും. ആശുപത്രികളുടെ ഫിറ്റ്നസ് വർദ്ധിപ്പിക്കും. ആരോഗ്യവകുപ്പിലും അഴിച്ചുപണി വേണം. ഒന്നും രാഷ്ട്രീയപരമായ മാറ്റം അല്ല. ഭരണപരമായ മാറ്റമാണ്. സ്ഥലം മാറ്റത്തിൽ സമരത്തിനും പ്രതിഷേധത്തിനും വഴങ്ങില്ല’- മന്ത്രി വ്യക്തമാക്കി.