‘തലസ്ഥാനത്ത് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കേണ്ട കാര്യമില്ല, വട്ടിയൂർക്കാവ് സിഐയ്‌ക്ക് ക്രിമിനൽ മാനസികാവസ്ഥ’

തിരുവനന്തപുരം: നഗരസഭയിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്. കാപ്പ കേസ് പ്രതിയാണെന്ന് പൊലീസ് ബോദ്ധ്യപ്പെടുത്തിയിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് ഒരു കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തിരുവനന്തപുരത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി.

വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്‌ഐ അഭിജിത്ത് എന്നിവർ മനഃപൂർവം പ്രശ്‌നമുണ്ടാക്കുകയാണ്. വിപിന് ക്രിമിനൽ മാനസികാവസ്ഥയാണ്. നിർബന്ധിത അവധിയിൽ പോയ വിപിന്റെ അവധി ക്യാൻസൽ ചെയ്യിച്ചത് മുൻ എംഎൽഎയാണ്. രാഷ്‌ട്രീയമായും നിയമപരമായും സുഗതന് പിന്തുണ നൽകും. ഇന്നുതന്നെ സുഗതന്റെ വസതിയിൽ സന്ദർശനം നടത്തും.

സുഗതൻ പൊലീസിനെ ആക്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. പൊലീസ് നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും’ – വി വി രാജേഷ് പറഞ്ഞു.വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിടികൂടാനെത്തിയപ്പോൾ അനുയായികൾ പൊലീസിനെ തടഞ്ഞു. തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സുഗതനെ ഇന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.