പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ പുതിയ നീക്കവുമായി സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുമായി ബന്ധപ്പെട്ട് പണം നൽകുന്നത് ധാരണയാകുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ് നൽകാനാണ് സർക്കാരിന്റെ തീരുമാനം. ആറുമാസത്തേയ്ക്ക് സർക്കാർ ഗ്യാരന്റിയിലാണ് ഓവർ ഡ്രാഫ്റ്റ് അനുവദിക്കുന്നത്. പ്രിയദർശിനി പദ്ധതിയിലൂടെ ദിവസേന ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് വരുമാന നഷ്ടം വരുന്നതെന്നാണ് കണ്ടെത്തൽ.

പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുന്‍പ് പ്രതിദിനം 10 ലക്ഷം സ്ത്രീകള്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് നിലവിലത് 15 ലക്ഷമായി ഉയര്‍ന്നു. ഇതുവഴി കെഎസ്ആര്‍ടിസിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടാകുന്നുണ്ട്. എങ്കിലും സാമ്പത്തികമായ കാഴ്ചപ്പാടില്‍ പരിശോധിക്കുമ്പോള്‍ ദിവസേന ഏഴ് കോടിയിലധികം രൂപ സാധാരണക്കാരായ സ്ത്രീകളുടെ കൈകളില്‍ നേരിട്ട് എത്തിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.

പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയം രൂപീകരിക്കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാർ. പുതിയ നയത്തില്‍ വാഹനങ്ങള്‍ക്കൊപ്പം കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.അതേസമയം, സ്ത്രീകൾക്കായി തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഓർഡിനറി ബസുകൾ വരുമെന്ന വിവരം പുറത്തുവരുന്നു. ഫാസ്റ്റ് പാസഞ്ചർ മാത്രമുള്ള റൂട്ടുകളിലാണ് ഈ ബസുകൾ അനുവദിക്കുകയെന്നും വിവരമുണ്ട്.