അനില്‍ ആന്റണി ബി ജെ പിയില്‍, പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു; മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി

മുന്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും പാര്‍ട്ടിയുടെ മുന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

അനില്‍ ബഹുമുഖ വ്യക്തിത്വമാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. ബി ജെ പിയുടെ സ്ഥാപക ദിനത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ‘രാജ്യത്തിനായി നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടു. രാജ്യ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് അനില്‍ ആന്റണി’യെന്ന് വി മുരളീധരന്‍ പറഞ്ഞു. അനില്‍ ആന്റണി ബി ജെ പി നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. അംഗത്വമെടുത്തതിന് തൊട്ടുപിന്നാലെ അനില്‍ ആന്റണി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ബി ജെ പി രാജ്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘അച്ഛനോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും മാറ്റമുണ്ടാകില്ല. സ്ഥാപക ദിനത്തില്‍ ബി ജെ പിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്.’- അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതല ബി ജെ പി അനില്‍ ആന്റണിക്ക് നല്‍കിയേക്കും. അനില്‍ ആന്റണി കെ സുരേന്ദ്രനൊപ്പമാണ് ബി ജെ പി ആസ്ഥാനത്തെത്തിയത്.

കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി പ്രതികരിച്ചു. അദ്ദേഹം അഞ്ചരയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തും. കഴിഞ്ഞ ജനുവരിയില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് അനില്‍ ആന്റണി ഒഴിഞ്ഞിരുന്നു. ഡോക്യുമെന്ററി വിവാദത്തില്‍ ബി ജെ പിക്ക് അനുകൂലമായി പ്രതികരിച്ചതിന് സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം രംഗത്തെത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി പദവികളൊഴിഞ്ഞത്. ഇതിനുപിന്നാലെ അനില്‍ ആന്റണി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *