രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നതിന് പുറമെ ആശ (About Accredited Social Health Activist) വർക്കർമാരെ സ്ഥിരം ജീവനക്കാരായും അംഗീകരിച്ച ആദ്യ സംസ്ഥാനമെന്ന പദവി സിക്കിമിനാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 29ന് സംസ്ഥാനത്തെ ആശ വർക്കേഴ്സ് ഉൾപ്പടെ വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്ന 22746 താൽക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമനം നൽകുന്ന ഉത്തരവ് ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രി പ്രേംസിംഗ് തമാങ് ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു. 2022 ഒക്ടോബർ ഒന്നു മുതൽ ആശമാർക്ക് പ്രതിമാസം 10,000 രൂപ വീതം സിക്കിം നൽകിവരികയുമാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ടാണ് കേരളത്തിലെ ആശ വർക്കർമാരാണ് ഏറ്റവുമധികം വേതനം കൈപ്പറ്റുന്നതെന്ന് സിപിഎമ്മും സിഐടി യുവും ആരോഗ്യമന്ത്രി വീണ ജോർജും അവകാശവാദങ്ങൾ ഉന്നയിക്കുന്നത്.
ആറായിരം രൂപ മാത്രമാണ് സിക്കിമിൽ ആശമാർക്ക് നല്‍കുന്നതെന്നാണ് വീണ ജോർജ് നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. പതിനായിരം രൂപയുണ്ടെന്ന് സഭയിൽ പറഞ്ഞ രാഹുൽ മാങ്കൂട്ടം എംഎൽഎയെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ വിവരം പറഞ്ഞുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. സമാനമായി മലയാള മനോരമ മുന്നോട്ടുവച്ച വിവരങ്ങളെയും ഖണ്ഡിച്ച് വീണ ജോർജ് രംഗത്ത് എത്തിയിരുന്നു. കേരളമാണ് ആശ വർക്കേഴ്സിന് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന വാദമാണ് ആരോഗ്യമന്ത്രി ഇപ്പോഴും ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് കേവലം 232 രൂപയാണ് ഇപ്പോള്‍ ആശമാര്‍ക്ക് ദിവസവേതനമായി കിട്ടുന്നത്. മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്ന ആശമാര്‍ക്കു യാത്രാക്കൂലി പോലും കൈയില്‍നിന്നാണ് നല്‍കേണ്ടി വരുന്നതെന്നു സമരസമിതി പറയുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നതെന്നും ആശമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നുമാണ് ആരോഗ്യമന്ത്രിയും സർക്കാരും ആവര്‍ത്തിക്കുന്നത്. സംസ്ഥാനം നല്കുന്ന 7000 രൂപയും ഫിക്സഡ് ഓണറേറിയമായ 3000 രൂപയും മറ്റ് സേവനങ്ങള്‍ക്കുള്ള പ്രതിഫലവും ആയി 13000 രൂപയോളം ആശമാര്‍ക്ക് കിട്ടുന്നുണ്ടെന്നാണ് മന്ത്രി വീണ പറയുന്നത്.
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, പ്രതിമാസ ശമ്പളം 21,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരളത്തിലെ ആശ വർക്കേഴ്സ് കഴിഞ്ഞ 26 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തി വരുന്നത്.