അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു; ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ട്വിസ്റ്റ്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ കേജ്‌രിവാളിനെ കസ്റ്റഡിയില്‍ വിടണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

കോടതിമുറിയില്‍ കേജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ കോടതി, അറസ്റ്റിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. പിന്നാലെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സിബിഐ തിഹാര്‍ ജയിലിലെത്തി കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ സിബിഐ കേജ്‌രിവാളിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

കേജ്‌രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ ചോദ്യം ചെയ്തുകൊണ്ടുള്ള കേജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നാടകീയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *