ഗാസയിൽ ആഭ്യന്തര സംഘർഷം ; ഡഗ്മഷ് ഗോത്ര സേനയും ഹമാസും ഏറ്റുമുട്ടി, 27 പേർ മരിച്ചു

ഹമാസ് സുരക്ഷാ സേനയും ആയുധ ധാരികളായ ഗോത്ര അംഗങ്ങളും തമ്മിൽ ഗാസ സിറ്റിയിലുണ്ടായ അക്രമത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള വലിയ രീതിയിലുള്ള സംഘർഷമാണ് ഗാസയിലുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോർദ്ദാനിയൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികർ ഗോത്ര അംഗങ്ങൾക്ക് നേരെ വെടിയുതിർത്തത്. ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തരമന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്നാണ ബിബിസി അടക്കമുള്ള അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ഡഗ്മഷ് ഗോത്രത്തിലെ 19 പേർ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് അക്രമം നടന്നത്. തെക്കൻ ഗാസാ സിറ്റിയിലെ ടെൽ അൽ ഹവാ മേഖലയിൽ വച്ചാണ് വെടിവയ്പുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലുള്ളവരുടെ അധീനതയിലുള്ള ജനവാസ മേഖലയിലേക്ക് മൂന്നൂറിലേറെ ഹമാസ് സുരക്ഷാ സേനാംഗങ്ങൾ ഇരച്ചെത്തിയെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.