പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് വ്യാജ ആരോപണം; പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ശശിതരൂരിന് രാജീവ് ചന്ദ്രശേഖരിന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ക്രൈസ്തവര്‍ക്ക് പണം നല്‍കി വോട്ട് നേടാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണം പിന്‍വലിക്കന്നാവശ്യപ്പെട്ട് ശശി തരൂരിന് വക്കീല്‍ നോട്ടീസയച്ച് രാജീവ് ചന്ദ്രശേഖര്‍. ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനും അതിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനാല്‍ നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് ശശി തരൂര്‍ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇടവക വൈദികര്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികള്‍ക്ക് പണം നല്‍കി വോട്ട് സ്വാധീനിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനെതിരായാണ് വക്കീല്‍ നോട്ടീസ്.

ആര്‍ക്കും എന്തും പറഞ്ഞു പോകാന്‍ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേല്‍ ഒന്നും പ്രതികരിക്കാന്‍ ശശി തരൂര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ നിയമ നടപടികളിലേക്ക് കടന്നത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുകയാണെന്ന് ചൂണ്ടികാട്ടി ബിജെപി ശശിതരൂരിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *