തീയണക്കാൻ നാലാം മണിക്കൂറിലും തീവ്ര ശ്രമം; മലബാറിലെ മുഴുവൻ അഗ്നി ശമന സേനകളും കോഴിക്കോട്ടെത്തും, ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി

പുതിയ ബസ് സ്റ്റാന്റിലെ തീയണക്കാൻ നാലാം മണിക്കൂറിലും തീവ്ര ശ്രമം. ഷോപ്പിംഗ് കോംപ്ലക്സിലെ ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്നിശമന സേനയുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് വെള്ളം അടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ലെന്നത് ആശ്വാസകരമാണ്.
ആദ്യം തീപിടിച്ച മെഡിക്കൽ സ്റ്റോറിൽ നിന്ന് കൂടുതൽ കടകളിലേക്ക് തീ പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം നേരത്തെ മാറ്റിയിരുന്നു. സമീപ ജില്ലകളിൽ നിന്നും ഫയർ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകളും കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നഗര മധ്യത്തിലുണ്ടായ തീയണയ്ക്കാനായി മലബാറിലെ മുഴുവൻ അഗ്നി ശമന സേനകളോടും കോഴിക്കോട് എത്താൻ നിർദേശം നൽകിയെന്ന് ഫയർ ഫോഴ്സ് ഡിജിപി യോഗേഷ് ഗുപ്ത. തീ ആളിക്കത്തുന്ന സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിലേക്ക് കടന്ന് ചെല്ലാൻ സേനക്ക് പ്രയാസങ്ങളുണ്ട്.
ഇതാണ് തീയണയ്ക്കുന്നതിൽ കാല താമസം വരുന്നതിന് കാരണമെന്നും ഫയർ ഫോഴ്സ് ഡിജിപി വിശദീകരിക്കുന്നു. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ കാര്യങ്ങളും തയ്യാറെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടും അറിയിച്ചു.