ഫലപ്രഖ്യാപനത്തിന് മുമ്പേ വിജയാശംസകൾ നേർന്ന് പോസ്റ്റർ

പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതേയുള്ളൂ. ഫലപ്രഖ്യാപനം വരുന്നത് ജൂണ്‍ നാലിനാണ്. ഇനിയും ഒരു മാസത്തിലേറെ സമയമുണ്ട്. ഇതൊന്നും പക്ഷെ പാലക്കാട് പൊന്‍പാറയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ബാധകമല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി ഫ്‌ളക്‌സ് ബോര്‍ഡ് തന്നെ സ്ഥാപിച്ചു. പാലക്കാട് പൊന്‍പാറ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിയുക്ത എംപിയായി എ.വിജയരാഘവന്‍റെ ഫ്ളക്സ് സ്ഥാപിച്ചത്.

എന്നാല്‍ ഫ്ലക്സ് ബോര്‍ഡിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമൊന്നുമില്ലെന്ന് നേതൃത്വം പറയുന്നു. ഫലപ്രഖ്യാപനത്തിന് മുന്നേ അത്തരത്തില്‍ ബോര്‍ഡ് വെക്കാന്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ ആവേശമാണ് പിന്നിലെന്നുമാണ് വിശദീകരണം.

സിപിഎം വിജയിച്ചു വന്ന പാലക്കാട് ലോക്സഭാ മണ്ഡലം 2019-ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ വി.കെ.ശ്രീകണ്ഠന്‍ ഇടത് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷിനെ 11637 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. വി.കെ.ശ്രീകണ്ഠന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരിച്ചുപിടിക്കാനാണ് മുതിര്‍ന്ന നേതാവ് എ.വിജയരാഘവനെ സിപിഎം രംഗത്തിറക്കിയത്. ഇത്തവണ പാലക്കാട് കുറഞ്ഞ പോളിങ് ആണ് രേഖപ്പെടുത്തിയത്. 2019-ല്‍ 77.67 ശതമാനമുണ്ടായിരുന്നുവെങ്കില്‍ ഇക്കുറി 73.57 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *