മെഡിസെപ് ആരോഗ്യ പരിരക്ഷ പദ്ധതി നിർത്തലാക്കാൻ സർക്കാർ ആലോചന

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ പരിരക്ഷ പദ്ധതി നിർത്തലാക്കാൻ സർക്കാർ ആലോചന. പഴയ റീ ഇമ്പേഴ്സ്മെൻറ് പദ്ധതിയിലേക്ക് മടങ്ങുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ജീവനക്കാരുടെ അതൃപ്തി രൂക്ഷമായതോടെയാണ് പുനർവിചിന്തനം.
ഇൻഷുറൻസ് കമ്പനിയും സർക്കാരിനോട് നിരന്തരം പരാതികൾ ഉയർത്തുന്നത് തലവേദനയായതോടെയാണ് മെഡിസെപ്പിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. മെഡിസെപ് പുതുക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് ധനവകുപ്പ് തയ്യാറായിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ ജീവനക്കാരുടെ അനിഷ്ടം ഇടതുമുന്നണിക്ക് തിരിച്ചടിയായി എന്നാണ് കണക്കുകൂട്ടൽ പോസ്റ്റൽ പോസ്റ്റൽ വോട്ടുകളിൽ ഗണ്യമായ കുറവാണ് സർക്കാർ ജീവനക്കാരിൽ നിന്ന് ഇടതുമുന്നണിക്ക് ലഭിച്ചത്.
ആനുകൂല്യങ്ങൾ മുടങ്ങിയത് ജീവനക്കാരുടെ അസ്വാരസ്യത്തിന് കാരണമായി. ഇത് പരിഹരിക്കാൻ ക്ഷാമബത്ത ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഉടനെ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു എങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന് ധനവകുപ്പിന് ഒരു തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല.
ആദ്യവര്‍ഷം സര്‍ക്കാര്‍ജീവനക്കാരില്‍നിന്നും 600 കോടിരൂപ ലഭിച്ചെങ്കിലും അതിനെക്കാള്‍ നൂറുകോടിയിലേറെ അധികതുക ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നല്‍കേണ്ടിവന്നു. ചില ആശുപത്രികളില്‍ മെഡിസെപ് ഇല്ല, ഉള്ള ആശുപത്രികളില്‍ മികച്ച ചികിത്സാസൗകര്യമില്ല, ക്ലെയിം പൂര്‍ണമായി ലഭിക്കുന്നില്ല തുടങ്ങി ഗുണഭോക്താക്കളുടെ പരാതികള്‍ ഏറെയാണ്. ആശുപത്രികള്‍ ബില്‍തുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍പദ്ധതികളില്‍നിന്നു വ്യത്യസ്തമായി പെന്‍ഷന്‍കാര്‍ക്കും ആരോഗ്യപരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. 2022 ജൂലായ് ഒന്നിനാണ് ആരംഭിച്ചത്.
മെഡിസെപ്പ് വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക റീ ഇംബേഴ്സ് വഴി തിരികെ ലഭിക്കുമായിരുന്നു. ഇത് ജീവനക്കാരുടെ സ്ഥാനവും മറ്റും അടിസ്ഥാനത്തില്‍ റീഇംബേഴ്സ് ചെയ്യാവുന്ന തുകയ്ക്ക് പരിധിയുമുണ്ടായിരുന്നു. ആദ്യം പണം ആശുപത്രിയില്‍ അടയ്ക്കുകയും ചെലവായ തുകയുടെ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അത് തിരികെ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംവിധാനം നിര്‍ത്തലാക്കിയതിന് ശേഷമാണ് മെഡിസെപ്പ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിച്ചത്.
എന്നാല്‍, ഇപ്പോള്‍ കൈയില്‍ നിന്ന് ചെലവാകുന്ന തുകയുടെ മൂന്നിലൊന്ന് പോലും ഇപ്പോള്‍ കിട്ടുന്നില്ല എന്നതാണ് ആക്ഷേപം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കിട്ടാന്‍ വൈകുന്നതോടെ പിന്മാറുന്ന ആശുപത്രികള്‍ക്ക് പകരം പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. മാത്രമല്ല പലപ്പോഴും മെഡിസെപ്പിലെ ആശുപത്രികളുടെ വിവരങ്ങള്‍ സമയാസമയം അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശുപത്രികളുമായി തര്‍ക്കിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.