ഞാൻ നിങ്ങളുടെ പത്മേച്ചി, ഒരു സ്ഥാനവും വേണ്ട’; അനില്‍ ആന്‍റണിയുടെ പ്രചാരണ പരിപാടിയിൽ പത്മജ വേണുഗോപാല്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍.  കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി ഇവിടെ എത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരന്‍റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. കെ. കരുണകാരന്‍റെ മകൾ ആയതിനാൽ വേദിയിൽ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

അനില്‍ ആന്‍റണിയുടെ പ്രചാരണ യോഗത്തില്‍ പത്മജ വേണുഗോപാലിന് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇവിടെ സ്ത്രീകൾക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പത്മജ പറഞ്ഞു. മോദിയുടെ വീടാണ് ഭാരതം. കോൺഗ്രസിന് നല്ല നേതൃത്വം ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും. കെ കരുണാകരന്റെ മകളെ കോൺഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് എന്‍റെ സഹോദരന് മനസിലാകും.

കെ മുരളീധരന് പരവതാനി വിരിച്ച ആണ് താൻ പോന്നത്. അല്പം വൈകി എല്ലാം മനസ്സിൽ ആകുന്ന ആൾ ആണ് കെ. മുരളീധരൻ.  പ്രബലമായ സമുദായം കോൺഗ്രസിൽ നിന്ന് അകന്നു.എല്ലാ ബൂത്തിലും തനിക്ക് ആള് ഉണ്ട്. വെറുതെ ബിജെപിയിൽ വന്നത് അല്ല. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയവർ ആണ് പാർട്ടി വിട്ടപ്പോൾ ആക്ഷേപിക്കുന്നത്. പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചു ആണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *