കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ആള്‍മാറാട്ടം; നേതാക്കളെ രക്ഷിക്കാന്‍ സി.പി.എം അന്വേഷണം വിശാഖില്‍ ഒതുക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ: ജി.ജെ ഷൈജുവിനും എസ്്എഫ്.ഐ നേതാവ് എ.വിശാഖിനും സസ്‌പെന്‍ഷന്‍. പോലീസ് കേസെടുത്തതോടെ രണ്ടു പേരെയും കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.
ഡോ: എന്‍ കെ നിഷാദിനെ പുതിയ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കുകയും ചെയ്തു.

വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നതിനാല്‍ ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടയില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിട്ടുണ്ട്.
സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് നിലവില്‍ കേസെടുത്തരിക്കുന്നത്. കോളേജില്‍ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പോലീസ് ശേഖരിക്കും.

അതേസമയം ആള്‍മാറാട്ടം കമ്മീഷന്‍ അംഗങ്ങളെവെച്ച് സി.പി.എം അന്വേഷിക്കുന്നുണ്ടങ്കിലും എ.വിശാഖിലേക്ക് മാത്രമേ അന്വേഷണം എത്താന്‍ സാധ്യതയുള്ളു. കാട്ടാക്കടയില്‍ സി.എസ്.ഐ സഭയുമായി അടുത്തു നില്‍ക്കുന്ന ജനപ്രതിനിധിയായ സി.പി.എം നേതാവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സൂചന. സഭയുമായുള്ള ബന്ധം കൊണ്ടു തന്നെ ഈ നേതാവിലേക്ക് അന്വേഷണം എത്തില്ല. ഷൈജു കോണ്‍ഗ്രസ് സംഘടനാ നേതാവാണ്. ഈ രാഷ്ര്ടീയം ചര്‍ച്ചയാക്കി സി.പി.എമ്മിലെ നേതാക്കള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനാണ് നീക്കമെങ്കിലും കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്ന നേതാവിന്റെ നടപടിയില്‍ പാര്‍ട്ടി ഇവിടെ രണ്ടു തട്ടിലാണ്. ഇത് പുറത്തുവരുമെന്ന ഘട്ടത്തിലാണ് എം.എല്‍.എമാരായ ഐ.ബി സതീശും ജി.സ്റ്റീഫനും പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.

പ്രദേശീകമായി പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായതോടെയാണ് രണ്ട് എം.എല്‍.എമാരോടും പരസ്യപ്രതികരണം വേണ്ടെന്ന് സി.പി.എം നിര്‍ദേശീച്ചത്.
വ്യാജ രേഖചമച്ചത് ഒന്നാം പ്രതിയായ പ്രിന്‍സപ്പിലാണെന്നും കേരളാ യൂണിവേഴ്‌സിറ്റി ഇലക്ഷനില്‍ പങ്കെടുപ്പിക്കാനാണെന്നും എഫ്.ഐ.ആര്‍ പറയുന്നു. ഇതിന് വേണ്ടിയാണ് പേര് മാറ്റി അയച്ചതെന്നും പറയുന്നു. കോണ്‍ഗ്രസ് സംഘടനാ നേതാവിന് എങ്ങനെ എസ് എഫ് ഐ നേതാവിനെ യൂണിവേഴ്‌സിറ്റി ഇലക്ഷനില്‍ മത്സരിപ്പിക്കാനാകും എന്ന ചോദ്യമാണ് സി.പി.എമ്മിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഗൂഢാലോചനാ കേന്ദ്രങ്ങളുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

ഡി.കെ മുരളി എം.എല്‍.എയും എസ് പുഷ്പലതയും അടങ്ങുന്ന കമ്മീഷന്‍ അന്വേഷണം വിശാഖില്‍ ഒതുക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് അത് വന്‍ക്ഷീണം വരുത്തുമെന്നാണ് നേതൃത്വം കരുതുന്നത്.അതുകൊണ്ടു തന്നെ വിശാഖിനെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിച്ച് സി.പി.എം മുഖം രക്ഷിക്കും. പ്രിന്‍സിപ്പളായി ഇരുന്നത് ജൂനിറയായ അദ്ധ്യാപകനാണ്. ഇതിന് പിന്നിലും ചില സ്വാധീനങ്ങളുണ്ട്. ഇതെല്ലാം പോലീസ് അന്വേഷിച്ചാല്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും. പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കാട്ടാക്കടയില്‍ കോണ്‍ഗ്രസ് അനുകുല സംഘടനാ നേതാവ് പിന്‍വാതിലിലൂടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എത്തിയതിനു പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സഹായം ഉണ്ടായിരുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാര്‍ത്ഥി നേതാവായ എ. വിശാഖിനെ ഉള്‍പ്പെടുത്തിയ നടപടി സി.പി.എമ്മിനും എസ്.എഫ്.ഐയ്ക്കും വന്‍നാണക്കേടാണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വിശാഖിനെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ച നടപടി അന്വേഷിക്കാന്‍ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേതാക്കള്‍ അറിയാതെ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടക്കില്ലെന്ന് സി.പി.എംതിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുണ്ടായി. ഏറെനാളായി ജില്ലയില്‍ പാര്‍ട്ടിയില്‍ തുടരുന്ന വീഭാഗിയതയും പ്രശ്‌നം വഷളാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *