ജയവിജയന്മാരിലെ കെ.ജി.ജയന്‍ വിട പറഞ്ഞു

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്നു. നടൻ മനോജ്.കെ.ജയൻ, ബിജു.കെ.ജയൻ എന്നിവരാണ് മക്കള്‍. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ജയന്‍ നവതി ആഘോഷിച്ചത്. 2019-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കെ.ജി.ജയൻ, കെ.ജി.വിജയൻ ഇരട്ടസഹോദരന്മാരുടെ ‘ജയവിജയ’ കൂട്ടുകെട്ട് സംഗീത രംഗത്ത് പ്രശസ്തമായിരുന്നു. ഇരുപതോളം സിനിമകൾക്ക് ഇവര്‍ സംഗീത സംവിധാനം നിർവഹിച്ചു. 1988ല്‍ കെ.ജി.വിജയന്റെ വിയോഗം അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നു.
ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് ഇവര്‍ പാടിയതാണ്. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. യേശുദാസ് ആലപിച്ച് കെ.ജി. ജയൻ ഈണമിട്ട മയിൽപ്പീലി എന്ന കൃഷ്ണഭക്തിഗാന ആൽബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു.