ബംഗാളിൽ 200 കടക്കും; എക്സിറ്റ് പോളുകളെ തള്ളി മമതാ ബാനർജി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും ഇരുന്നൂറിലധികം സീറ്റുകൾ നേടി പാർട്ടി അധികാരം നിലനിർത്തുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടെണ്ണലിന് മുന്നോടിയായി വീഡിയോ കോൺഫറൻസ് വഴി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ മമത പൂർണ്ണമായും തള്ളി.
എക്സിറ്റ് പോൾ പ്രവചനങ്ങൾ സ്റ്റോക്ക് മാർക്കറ്റിനെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കം മാത്രമാണെന്ന് മമത ആരോപിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വിപണിയെ ലക്ഷ്യമിട്ട് വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തൃണമൂൽ പ്രവർത്തകർക്ക് നേരെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) ക്രൂരത കാട്ടിയെന്നും ഇത്തരത്തിൽ അക്രമം നേരിടേണ്ടി വന്നവർക്ക് പാർട്ടി ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മിക്ക എക്‌സിറ്റ് പോളുകളും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോൾ, പീപ്പിൾസ് പൾസ് ഉൾപ്പെടെയുള്ള ചില സർവേകൾ തൃണമൂലിന് അനുകൂലമായ ഫലമാണ് നൽകുന്നത്. വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കാനിരിക്കെ ബംഗാൾ രാഷ്ട്രീയം വലിയ ആകാംക്ഷയിലാണ്.