ഒന്നര വയസുകാരന്റെ കൊലപാതകം; നിർണായക ഇടപെടൽ നടത്തി ഹെെക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരൻ അർഷിദ് അമ്മയുടെ കാമുകന്റെ ക്രൂരപീഡനത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹെെക്കോടതി. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥർ മുദ്രവച്ച കവറിൽ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. സ്വമേധയാ എടുത്ത കേസിലാണ് കോടതി ഇടപെടൽ. മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു.
മേയ് 23നാണ് അഖിലയുടെ മകൻ അർഷിദ്, കാമുകൻ അഷ്‌ക്കറിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടത്. ഇയാൾ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നു. ഏഴ് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഗുരുതര വീഴ്ച ഉണ്ടായെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. കുഞ്ഞ് നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കൈകൾ രണ്ടും ഒടിഞ്ഞിട്ടുണ്ടെന്നും കാണിച്ച് കുട്ടിയുടെ അമ്മൂമ്മ റീന ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ചറിയിച്ചതിന്റെ നിർണായക ശബ്ദരേഖ പുറത്തുവന്നിരുന്നു. മേയ് മൂന്നിനാണ് അമ്മൂമ്മ സഹായം അഭ്യർത്ഥിച്ച് ഡിസിപിയുവിനെ (ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്) സമീപിക്കുന്നത്.
എന്നാൽ യാതൊരുവിധ തുടർനടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇത്രയും വലിയ ക്രൂരതയെക്കുറിച്ച് പരാതിപ്പെട്ടിട്ടും വളരെ ലളിതമായാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ജീവനക്കാരൻ വിഷയത്തെ സമീപിച്ചത്. പരിഹാരം നിർദ്ദേശിക്കുന്നതിന് പകരം, കുഞ്ഞിനെ എന്തുകൊണ്ട് അവർക്ക് വിട്ടുകൊടുത്തെന്ന് ചോദിച്ച് റീനയെ ജീവനക്കാരൻ കുറ്റപ്പെടുത്തുകയും ചെയ്തു.