ഇനി ഹെല്‍മെറ്റ് ഇല്ലാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷ

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രകള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നടപ്പിലാക്കും. വാഹനം ഓടിക്കുന്നയാള്‍ക്കോ പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ക്കോ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും.

നിയമലംഘനങ്ങള്‍ പിടികൂടാന്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. നിയമലംഘനം പിടിക്കപ്പെട്ടാല്‍ പിഴയ്‌ക്കൊപ്പം പരിശീലന ക്ലാസുകളില്‍ പങ്കെടുക്കേണ്ടതും നിര്‍ബന്ധമാക്കും. നിയമം കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ ലൈസന്‍സിംഗ് അതോറിറ്റികളോടും ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ്, ജോയന്റ് ആര്‍.ടി.ഒമാര്‍ക്കും നിര്‍ദേശം നല്‍കി.ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് മൂന്ന് മാസം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതിന് ഒപ്പം ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം.

അപകടകരമായ രീതിയില്‍ ആണ് വാഹനം ഓടിക്കുന്നതെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക ആറ് മാസത്തേക്ക് ആയിരിക്കും. മൂന്ന് ദിവസമായിരിക്കും പരിശീലന ക്ലാസ്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയും അപകടത്തില്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുന്ന രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്താല്‍ ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക.അമിത വേഗത, റേസിംഗ് എന്നിവ നടത്തി പിടിക്കപ്പെട്ടാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. അതുപോലെ തന്നെ അമിതഭാരം കയറ്റി വാഹനം ഓടിച്ചാലും കടുത്ത ശിക്ഷയാണ് ലഭിക്കുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്തില്ലെങ്കില്‍ ആറ് മാസം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ഒരു ദിവസം പരിശീലനം തേടുകയും വേണം.