പൂവുമായി കാത്തുനിൽപ്പ് തുടരുന്നു’; ശബരീനാഥനെ ട്രോൾ ചെയ്ത് മേയർ

തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്. ഭരണം നഷ്ടപ്പെട്ട എൽഡിഎഫിന്റെ വിഷമം മനസ്സിലാക്കാമെന്നും എന്നാൽ ഇതിൽ യുഡിഎഫ് എന്തിനാണ് സങ്കടപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിൽ എത്തിയപ്പോൾ തന്നെ ആറുമാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങൾ തങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെന്നും ജനാധിപത്യത്തിൽ നിയമപരമായി അനുവദിക്കപ്പെട്ട ഇത്തരം നീക്കങ്ങളെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും മേയർ വ്യക്തമാക്കി.

ദേശീയതലത്തിലെ ഇന്ത്യ മുന്നണി പോലെ കേരളത്തിലും കോൺഗ്രസ്-സിപിഐഎം സഖ്യശക്തി രാഷ്ട്രീയം അരങ്ങേറുകയാണെന്നും ഈ കൂട്ടുകെട്ടിന് തുടക്കം കുറിക്കാൻ തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഇരുവരും ഒന്നിച്ചാല്‍ പിണറായി വിജയന്റെ പ്രതിപക്ഷ കസേര ബി ബി ഗോപകുമാറിന് കൊടുക്കണം. പിന്നെ സിപിഐഎം അവിടെ ഇരിക്കുന്നതില്‍ കാര്യം ഇല്ലല്ലോയെന്നും മേയര്‍ പരിഹസിച്ചു. “ശബരീനാഥ് ആന്തൂറിയം പൂ നൽകുമ്പോൾ എസ്.പി. ദീപക് അവലോസ് ഉണ്ട നൽകുക എന്നതായിരുന്നു ഇവരുടെ ഡീൽ. ഇപ്പോൾ ശബരീനാഥൻ പൂവുമായി നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി, ദീപക് അവിലോസ് ഉണ്ട നൽകുന്നുമില്ല” എന്നും രാജേഷ് പരിഹസിച്ചു.

കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് സിപിഐഎം ഭാവമെങ്കിൽ ജനങ്ങൾ അതിന് ശക്തമായ മറുപടി നൽകുമെന്നും ബിജെപി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. അടിയന്തര കൗൺസിൽ ചേരാൻ ആവശ്യപ്പെട്ട് ഇരു പാർട്ടിക്കാരും നൽകിയ കത്തുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മുൻസിപ്പൽ ആക്ട് പ്രകാരം കൗൺസിൽ വിളിക്കാൻ ആവശ്യമായ അത്രയും ഒപ്പുകൾ അവർ തന്ന കത്തുകളിൽ ഇല്ലായിരുന്നു. നിയമപ്രകാരം ഒരേ ലെറ്ററർ ഹെഡിൽ കൃത്യമായ എണ്ണം ഒപ്പുകളോടെ കത്ത് തന്നാൽ അത് പരിഗണിക്കാൻ തയ്യാറാണെന്നും ഈ നിയമവശം അവർക്കും നന്നായി അറിയാമെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.