കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ വിധികര്‍ത്താവിന്റെ ആത്മഹത്യയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തില്‍ മറുപടിയുമായി പിഎം ആര്‍ഷോ

തൃശൂര്‍: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ വിധികര്‍ത്താവിന്റെ ആത്മഹത്യയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തില്‍ മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. വിധികർത്താവിന്റെ ആത്മഹത്യയിൽ എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് പിഎം ആര്‍ഷോ ആരോപിച്ചു. മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി. പിന്നീട് അത് വിജിലൻസിനെ ലഭിച്ച വിവരങ്ങൾ അറിയിക്കുക മാത്രമാണ് യൂണിവേഴ്സിറ്റി ഭാരവാഹികൾ ചെയ്തത്. തുടർന്നാണ് അന്വേഷണമുണ്ടായത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞില്ല. നിയമപരമായി ചെയ്യേണ്ടതേ എസ്എഫ്ഐ ചെയ്തുള്ളു.പൊലീസിനെ അറിയിക്കുക മാത്രമാണ് എസ്എഫ്ഐ ചെയ്തത്. മാധ്യമങ്ങളാണ് കോഴ ആരോപണം ഉയർത്തി ചർച്ച ചെയ്തതെന്നും പിഎം ആര്‍ഷോ ആരോപിച്ചു.