ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല. മന്ത്രിമാരിലെ സീനിയർ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര മന്ത്രി പദവിയിലേക്കെത്തുന്നത്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല. 86ൽ മുപ്പതാം വയസ്സിൽ കരുണാകരൻ സർക്കാരിൽ മന്ത്രിയായ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി.സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റ് മന്ത്രിമാരായി പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, അനൂപ് ജേക്കബ്, എ.പി.അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, എം.ലിജു, ടി.സിദ്ദിഖ്, റോജി എം.ജോൺ, ഒ.ജെ.ജനീഷ്, കെ.എ.തുളസി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞക്ക് പിന്നാലെ മന്ത്രിമാർക്കും കുടുംബത്തിനും ഗവർണറുടെ സൽക്കാരമുണ്ടാകും. തുടർന്ന് ആദ്യ മന്ത്രിസഭായോഗം. വമ്പൻ ജനപ്രിയ തീരുമാനങ്ങൾക്ക് സാധ്യത. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടും. കൊച്ചി മാതൃകയിൽ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ. കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രയിലും പ്രഖ്യാപനം വന്നേക്കും. മുഖ്യമന്ത്രിയുടെ ആദ്യ വാർത്താസമ്മേളനം വൈകീട്ട് നടക്കും.