കാണാതായത് 225 പേരെയെന്ന് റവന്യു വകുപ്പ്; മുണ്ടക്കൈയിൽ മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി, ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇതിൽ 4 പുരുഷന്മാരും 6 സ്ത്രീകളും ഉൾപ്പെടും. 4 പേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്. ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകാണ്. ഉരുൾപൊട്ടലിൽ 225 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം.

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മേപ്പാടിയിലെത്തി. വയനാട് ദുരന്തം ലോക്‌സഭ വൈകിട്ട് ചര്‍ച്ച ചെയ്യും. കെ.സി.വേണുഗോപാലിന്‍റെ ശ്രദ്ധ ക്ഷണിക്കല്‍ 3 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *