ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: മന്ത്രി വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെക്കണമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റതായും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ചോദിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണം ചെമ്പാക്കിയ രാസവിദ്യയാണ് നടന്നത്. സര്‍ക്കാര്‍ ഇത്രയും നാള്‍ മിണ്ടാതിരുന്നത് എന്തുകൊണ്ടാണ്? പത്രസമ്മേളനം നടത്തി ജനങ്ങളോട് സത്യം പറയണം, എന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടളപ്പടിയും വാതിലും അടിച്ചു കൊണ്ടുപോയി. ഇപ്പോള്‍ അയ്യപ്പ വിഗ്രഹം കൊണ്ടുപോകാനായിരുന്നു അടുത്ത പദ്ധതി എന്ന് സതീശന്‍ ആരോപിച്ചു.

സ്റ്റേറ്റ് പോലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെന്നും എസ്.ഐ.ടി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്താണ് വിറ്റതെന്നതാണ് സത്യം. ഇനി കൊണ്ടുപോകാന്‍ അയ്യപ്പ വിഗ്രഹം മാത്രമാണ് ബാക്കി. അതിനാലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചത്, എന്നും അദ്ദേഹം പറഞ്ഞു.