ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ക്ലിഫ് ഹൗസിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 ന് മ്യൂസിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സംരക്ഷണത്തിന് രണ്ടാം മണ്ഡല കാല പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

അതേസമയം സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരാകും നാലു ജാഥകള്‍ നയിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

കെ മുരളീധരന്‍ കാസര്‍കോടു നിന്നും, കൊടിക്കുന്നില്‍ സുരേഷ് പാലക്കാടു നിന്നും, അടൂര്‍ പ്രകാശ് തിരുവനന്തപുരത്തു നിന്നും നയിക്കുന്ന ജാഥകള്‍ 14 ന് തുടങ്ങും. ബെന്നി ബെഹനാന്‍ നയിക്കുന്ന ജാഥ 15 ന് മൂവാറ്റുപുഴയില്‍ നിന്നാണ് തുടങ്ങുക. നാലു ജാഥകളും 18 ന് പന്തളത്ത് പ്രതിഷേധ മാര്‍ച്ചോടെ സമാപിക്കും