ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്‌ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്‌ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്‌ഠരര് രാജീവരർക്ക് കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യംചെയ്‌തായിരുന്നു പ്രത്യേക അന്വേഷണ സംഘം ഹർജി നൽകിയത്. തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശവും ഹൈക്കോടതി നീക്കി.

അറസ്റ്റിലായി 41 ദിവസം കഴിഞ്ഞപ്പോഴാണ് കേസിൽ തന്ത്രി കണ്‌ഠരര് രാജീവരർക്ക് ജാമ്യം അനുവദിച്ചത്. തന്ത്രിക്ക് കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായും മറ്റുള്ള പ്രതികളുമായും തന്ത്രിക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം എസ്‌ഐടിയുടെ പക്കലുണ്ടെന്ന് വ്യക്തമാക്കിയിട്ടും അവ പരിശോധിക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്നും എസ്‌ഐടി വിലയിരുത്തി.

2025ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പം കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എസ്‌ഐടി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ വിശദാംശങ്ങൾ അടുത്ത റിപ്പോർട്ടിലൂടെ അറിയിക്കുമെന്നും എസ്‌ഐടി വ്യക്തമാക്കി. സ്വർണം പൊതിഞ്ഞ ചെമ്പ് പാളികളെക്കുറിച്ചും അന്വേഷണം നടത്തും. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടു.