സര്‍ക്കാരിനെതിരെ സിപിഐയുടെ മുതിര്‍ന്ന നേതാവ്; ലോക കേരള സഭയ്ക്ക് നാല് കോടിയെന്ന് ദിവാകരന്‍

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രിയും സിപിഐയുടെ മുതിര്‍ന്ന നേതാവുമായ സി.ദിവാകരന്‍. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ബിന്ദുവാണെങ്കിലും ശരി സിന്ധുവാണെങ്കിലും ശരി, സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.

“ലോക കേരള സഭയ്ക്ക് നാലു കോടി ആണ് അനുവദിച്ചിരിക്കുന്നത്. കണക്കില്‍പെടാതെ വേറെയും കാര്യങ്ങള്‍ നടക്കും. വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റമാണ്. സെക്രട്ടേറിയറ്റ് ആരുടെയും കുത്തകയല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.” സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം.

“ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. സർക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നത്. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. പാര്‍ട്ടികളല്ല ജനമാണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം. ജനങ്ങളാണ് ദൈവം.” – സി.ദിവാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *