ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടി; നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയാണ്. യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് ഇപിക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നത്. കൂടിക്കാഴ്ച പാർട്ടിയിൽ നിന്നും മുതിർന്ന നേതാവ് തന്നെ മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തൽ. അതേസമയം ഇപി ജയരാജന്‍റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നാണ് വിമർശനം
നേരത്തെ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ തന്നെ വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്തയും അടുത്ത ‘പണി’യായിരിക്കുന്നത്.