സത്യപ്രതിജ്ഞ ഉടൻ; ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

ബംഗളൂരു: ഡി കെ ശിവകുമാ‌ർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച തന്നെ നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഉപമുഖ്യമന്ത്രിയാണ് ഡികെ ശിവകുമാർ. മുഖ്യമന്ത്രി പദവി ഒഴിഞ്ഞാൽ സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും. സിദ്ധരാമയ്യയുടെ മകനെ മന്ത്രിയാക്കുമെന്നും റിപ്പോർട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അടുത്തയാഴ്ച ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഇന്നലെ ഡൽഹിയിൽ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ആറ് മണിക്കൂർ ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയോട് രാജിവയ്‌ക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് വിവരം.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ പ്രിയങ്കാ ഗാന്ധി ശക്തമായി വാദിച്ചു.ഭരണവിരുദ്ധ തരംഗം മറികടന്ന് 2028ലെ തിരഞ്ഞെടുപ്പിൽ കർണാടകയിൽ പാർട്ടിക്ക് വിജയമുറപ്പിക്കാൻ ശിവകുമാർ നയിക്കണമെന്നാണ് പ്രിയങ്ക വാദിച്ചത്. ദളിത് നേതാവായ സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാംഗത്വവും ഡൽഹി കേന്ദ്രമാക്കി വലിയ ചുമതലകളും വാഗ്ദാനം ചെയ്‌തു.

സിദ്ധരാമയ്യ സർക്കാർ ഈ മാസം മൂന്ന് വർഷം പൂർത്തിയാക്കിരുന്നു. 2023 മേയ് 20നാണ് അധികാരത്തിലേറിയത്. 2023ൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദം ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയ‌്ക്കും ശേഷം ശിവകുമാറിനും നൽകുമെന്ന ഫോർമുലയാണ് ഹൈക്കമാൻഡ് ആവിഷ്‌കരിച്ചത്. എന്നാൽ രണ്ടരവർഷം കഴിഞ്ഞിട്ടും സിദ്ധരാമയ്യ ഒഴിയാതിരുന്നതോടെ ശിവകുമാർ കലാപം തുടങ്ങുകയായിരുന്നു.