ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേര് ഉപയോഗിച്ച് ഉയർന്ന കോഴ ആരോപണം  കെട്ടിച്ചമച്ചതാണെന്ന് കുറ്റപത്രം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പി.എ.യുടെ പേര് ഉപയോഗിച്ച് ഉയർന്ന കോഴ ആരോപണം  കെട്ടിച്ചമച്ചതാണെന്ന് കുറ്റപത്രം.  നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഡാലോചന പൊലീസ് തള്ളി. എ.ഐ.എസ്.എഫ് മുൻ നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനായുള്ള തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

കേസിൽ നാല് പ്രതികളാണുളളത്. എഐവൈഎഫ് മുൻ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുൻ എസ് എഫ് ഐ നേതാവുമായ ലെനിൻ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചത് മാത്രമാണെന്നാണ് കുറ്റപത്രത്തിലെ പ്രധാന വിവരം

മലപ്പുറം സ്വദേശിയായ ഹരിദാസനാണ് കേസിലെ പരാതിക്കാരൻ. സെപ്തംബർ 27നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖിൽ മാത്യു സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ അന്വേഷണം മുറുകിയപ്പോള്‍ പണം നൽകിയത് മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാൻ പ്രേരിച്ചതും ബാസിത്തെന്നായിരുന്നു ഹരിദാസൻെറ കുറ്റസമ്മത മൊഴി. ഹരിദാസൻ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ബാസിത്ത് ഒരു പരാതി തയ്യാറാക്കിയും മന്ത്രിയുടെ ഓഫീസിൽ നൽകിയിരുന്നു. 

ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്നും പൊലീസ് കണ്ടെത്തി. റഹീസിന്റ ഫോണിൽ നിന്നാണ് വ്യാജ ഈ മെയിൽ അയച്ചിരിക്കുന്നത്. അഖിൽ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുൻ എസ്ഫ്ഐ നേതാവുമായ ലെനിൻ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *