ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; പ്രതിപക്ഷത്തിന് ആവേശമായി രാഹുല്‍ ഗാന്ധി

റായ്ബറേലിയില്‍ നിന്നുള്ള എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി. സത്യപ്രതിജ്ഞക്കായി രാഹുലിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷനിര ആവേശത്തോടെ കൈയ്യടിച്ചു. പിന്നാലെ പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം മുഴക്കി. ജോഡോ… ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

ഭരണഘടന ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് രാഹുല്‍ സത്യപ്രതിജ്ഞ തുടങ്ങിയത്. ഭരണപക്ഷത്തേക്ക് ആവര്‍ത്തിച്ച് ഭരണഘടന ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. ഭരണഘടനയ്ക്ക് ജയ് വിളിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ ലോകസഭയില്‍ എത്തിയിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുല്‍ ഗാന്ധിയെത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. കനത്ത തിരിച്ചടി നേരിട്ട്, പ്രിതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാതിരുന്ന നാണക്കേടില്‍ നിന്നാണ് ഇന്നത്തെ നിലയിലേക്ക് കോണ്‍ഗ്രസിനെ രാഹുല്‍ നയിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ച ബിജെപി വിയര്‍ത്ത് ഘടകക്ഷികളുടെ പിന്തുണയിലാണ് ഭരണം നിലനിര്‍ത്തിയത്. ഇതിന് രാഹുല്‍ നടത്തിയ രണ്ട് ഭാരത് ജോഡോ യാത്രകളും യുപിയില്‍ എസ്പിയുമായുള്ള സഖ്യവുമെല്ലാം കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *