മുഖ്യമന്ത്രിയുടെ ക്രിസ്‌‌മസ്-പുതുവത്സര വിരുന്നിൽ കേക്കിന്റെ മാത്രം ചെലവ് 1.2 ലക്ഷംരൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്‌‌മസ്- പുതുവത്സര വിരുന്നിൽ ഭക്ഷണത്തിന് മാത്രം ചെലവായത് പതിനാറ് ലക്ഷം രൂപ. ജനുവരി മൂന്നിന് മസ്‌‌കറ്റ് ഹോട്ടലിലാണ് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കിയത്. ചടങ്ങിൽ വിളമ്പിയ കേക്കിന് മാത്രം 1.2 ലക്ഷം രൂപ ചെലവായി.

പരിപാടിക്കായുള്ള ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ സർക്കാരിന് ചെലവായ തുക 10,725 രൂപയാണ്. ഈ മൂന്ന് തുകയും സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഭക്ഷണത്തിന് മൊത്തം 16,08,195 രൂപയാണ് ചെലവായത്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപമുള്ള ‘സ്‌ക്വയർ വൺ ഹോം മേയ്‌ഡ് ട്രീറ്റ്’സ് എന്ന സ്ഥാപനത്തിനാണ് 1.2 ലക്ഷം കേക്കിനായി അനുവദിച്ചത്. ‘ദിസ് ആന്റ് ദാറ്റ്’ എന്ന പരസ്യ കമ്പനിക്കാണ് ക്ഷണക്കത്ത് തയ്യാറാക്കാനുള്ള കരാർ നൽകിയത്.

ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്റർടെയിൻമെന്റ് ആന്റ് ഹോസ്‌പിറ്റാലിറ്റി അക്കൗണ്ടിൽ നിന്ന് പണം അനുവദിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മുൻവർഷത്തെ വിരുന്നിൽ 570 പേർ‌ പങ്കെടുത്തിരുന്നു. 9,24, 160 രൂപയായയിരുന്നു അന്നത്തെ മൊത്തച്ചെലവ്. സർക്കാ‌ർ ഗവ‌ർണ‌ർ പോര് രൂക്ഷമായിരുന്ന സാഹചര്യമായിരുന്നതിനാൽ ഗവ‌ർണ‌ർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ്, ബിജെപി നേതാക്കളെയും വിരുന്നിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *