ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ വഴിയൊരുക്കുന്നു:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : മിക്ക സർക്കാർ ആശുപത്രികളിലും സാമാന്യ ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകാതെ ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കേരള സർക്കാരിലെ ഉന്നതരും ചില വിദേശ കോർപ്പറേറ്റ് മുതലാളിമാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മികച്ച സർക്കാർ ആശുപത്രികളെ തകർക്കാൻ ഒരു ഗൂഢപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു. ഇവർക്ക് കൊള്ളലാഭം ലഭിക്കണമെങ്കിൽ കേരളത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളുടെ വിശ്വാസ്യതയും ഗുണനിലവാരവും സേവന മേന്മയും തകർത്തേ മതിയാവൂ. ഇതിൻ്റെ ഭാഗമായാണ് സർക്കാർ ആശുപത്രികളിൽ അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാതിരിക്കുകയും മരുന്നുകൾ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നത്. പ്രമുഖ ആശുപത്രികളിലെ മികച്ച ഡോക്ടർമാരെ അപ്രധാന കേന്ദ്രങ്ങളിലേക്ക് നിർബന്ധിതമായി സ്ഥലം മാറ്റുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വിദേശാധിപത്യമുള്ള സ്വകാര്യ ആശുപത്രികളിൽ ഹൃദയം, കരൾ, വൃക്ക, കുടൽ ശസ്ത്രക്രിയകൾക്ക് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടിവരും. വൻതുക പ്രീമിയം ഈടാക്കുന്ന വിദേശ കമ്പനികളുടെ ഇൻഷ്വറൻസ് ഉള്ളവർക്കു മാത്രമേ ഈ ആശുപത്രികളിൽ വിദഗ്ധ ചികിത്സ സാദ്ധ്യമാകൂ എന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.