വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്

സാങ്കേതികമായി മൂന്നാം വര്‍ഷത്തിലേക്കാണെങ്കിലും 2016 ല്‍ ഏറ്റെടുത്ത വികസന ക്ഷേമപദ്ധതികളുടെ തുടര്‍ച്ച എട്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഭവനപദ്ധതികള്‍, പട്ടയങ്ങള്‍, വിലക്കയറ്റം പിടിച്ചുനിറുത്തല്‍, റോഡ് സ്‌കൂള്‍ ആശുപത്രി വികസനം, പെന്‍ഷന്‍ വിതരണം തുടങ്ങി കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളെത്തിയിട്ടുണ്ട്.

ദേശീയ പാത വികസനത്തിന്റെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സര്‍വേയും സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എം ബി രാജേഷിനെ കൊണ്ട് വന്നതുമാണ് മന്ത്രിസഭയിലുണ്ടായ മാറ്റം.

എന്നാല്‍, ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് മുതല്‍ എഐ ക്യാമറ വരെ എത്തി നില്‍ക്കുന്ന വിവാദങ്ങളും സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. അധികാരമേറ്റ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാരിന് പ്രതീക്ഷിച്ചത്രയും ഉയരാന്‍ സാധിച്ചിട്ടില്ല. സില്‍വര്‍ ലൈന്‍ വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായ തൃക്കാക്കരയില്‍ തോല്‍വി രുചിച്ചതോടെ കെ റെയിലില്‍ നിന്ന് സര്‍ക്കാര്‍ കുറച്ച് പിന്നാക്കം പോയി. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസുമായി വീണ്ടും കേന്ദ്ര ഏജന്‍സികള്‍ എത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കര്‍ വീണ്ടും ജയിലായി. ഇതു പ്രതിപക്ഷത്തിന്റെ ആയുധമായതിനിടയിലാണ് രണ്ടാം സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് വരുന്നത്. ഇന്ധന സെസും ഭൂമിയുടെ ന്യായവിലയും വര്‍ദ്ധിച്ചതോടെ പ്രതിഷേധം ആളിക്കത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വഴിനീളെ കരിങ്കൊടി പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നു. നിയമസഭയിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം സര്‍ക്കാരിന് നേരെ ഉയര്‍ന്നു.

സഭാസമ്മേളനം വെട്ടിച്ചുരുക്കി പ്രതിഷേധത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ച സര്‍ക്കാരിന് മുന്നിലേക്കാണ് എഐ ക്യാമറ വിവാദം ഇടിത്തീപോലെ വന്നുപെട്ടത്. സര്‍ക്കാരിനെതിരെ ആയിരിന്നു ആദ്യത്തെ അഴിമതി ആരോപണമെങ്കില്‍ പിന്നീടത് മുഖ്യമന്ത്രിയുടെ വീട്ടില്‍ വരെ എത്തി.മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന വിവരം പുറത്ത് വന്നെങ്കിലും പ്രതിരോധിക്കാന്‍ പിണറായിവിജയന്‍ തയ്യാറായില്ല. പതിവ് പോലെ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി പാര്‍ട്ടി നേതൃത്വം രംഗത്തിറങ്ങി.

എന്നിട്ടും ക്യാമറ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.ആദ്യസര്‍ക്കാരിനെ താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിമര്‍ശനമാണ് രണ്ടാം വാര്‍ഷിക വേളയിലും കാണാന്‍ കഴിയുന്നത്. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പായത് കൊണ്ട് കൂടുതല്‍ ജനകീയ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നാണ് പാര്‍ട്ടി അണികളുടെ വിശ്വാസം.

 

Leave a Reply

Your email address will not be published. Required fields are marked *