പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: തൊഴിൽ വാഗ്‌ദാനം നൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. നിലവിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
രണ്ട് മാസത്തോളം ഒളിവിലായിരുന്ന പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് അടിയന്തരമായി കീഴടങ്ങാനും കോടതി നിർദേശിച്ചു. ഇതോടെ ഇയാൾ പാലക്കാടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ശേഷം സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്.
ജോലി വാഗ്‌ദാനം ചെയ്‌ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് പരാതിയിൽ പറയുന്നത്. പാലക്കാട് ടൗൺ സൗത്ത് പൊലീസിലും മുഖ്യമന്ത്രിക്ക് നേരിട്ടും പെൺകുട്ടി പരാതി നൽകിയിരുന്നു. ബലാത്സംഗം, എസ്‌സി/എസ്‌ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.