ദുരിതത്തിലായ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ യു.ഡി.എഫ് സംഘം കുട്ടനാട്ടില്‍

കുട്ടനാട്ടിലെ പാടങ്ങള്‍ കണ്ണീര്‍ പാടങ്ങളായി മാറിയിരിക്കുകയാണ്. വേനല്‍ മഴ ഇത്രമാത്രം ദുരന്തമാണ് വിതച്ചതെങ്കില്‍ വരാനിരിക്കുന്ന മണ്‍സൂണ്‍ കാലത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കുട്ടനാട്ടുകാര്‍. വട്ടിപ്പലിശയ്ക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് ഈ കര്‍ഷകര്‍ കൃഷിക്കുള്ള പണം കണ്ടെത്തിയിരിക്കുന്നത്. വിള ഇന്‍ഷുറന്‍സില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ചേരാന്‍ സാധിച്ചിട്ടുള്ളൂ. ഇതിലൂടെ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. കുട്ടനാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ ഗൗരവത്തോടെ നിയമസഭയില്‍ അവതരിപ്പിച്ചതാണ്. അന്ന് കൃഷി, ജല വിഭവ വകുപ്പ് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടേത് ഉള്‍പ്പെടെ ഒരു പദ്ധതി പോലും കുട്ടനാട്ടില്‍ നടപ്പാക്കിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായൊരു പദ്ധതിയാണ് കുട്ടനാടിന് ആവശ്യം. കടലും കുട്ടനാടും തമ്മില്‍ കൂടുതല്‍ അടുക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പൂര്‍ണമായ അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും കുട്ടനാട്ടിലെ പാവങ്ങളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല.

ജനവാസമേഖലകളെല്ലാം വെള്ളത്തിനടിയിലാണ്. കുട്ടനാട്ടുകാര്‍ പലായനം ചെയ്യുന്ന അവസ്ഥയിലാണ്. കര്‍ഷക ആത്മഹത്യയെ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും സി.പി.ഐയും ലാഘവത്തോടെയാണ് കാണുന്നത്. എല്ലാ അനുകൂല്യങ്ങളും നല്‍കിയിട്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് സി.പി.എം മുഖപത്രം പറയുന്നത്. എന്ത് സഹായമാണ് ഈ സര്‍ക്കാര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് നല്‍കിയത്? കൃത്യ സമയത്ത് കൃഷിയിറക്കാനോ കൊയ്യാനോ സാധിക്കുന്നില്ല. നെല്ലറയായ കുട്ടനാട്ടിലെ ആറ് കൃഷി ഓഫീസുകളില്‍ ഓഫീസര്‍മാരില്ല. പിന്നെ എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്? ഓര് വെള്ളം കയറുന്നത് തടയാന്‍ പുറം ബണ്ട് ശക്തിപ്പെടുത്തണം. കുട്ടനാട് താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യവും സര്‍ക്കാര്‍ മനസിലാക്കണം. സമഗ്രമായ പദ്ധതികളാണ് കുട്ടനാടിന് ആവശ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പ്രാചീനമായ അറിവും ശാസ്ത്രീയമായ അറിവുകളും യോജിപ്പിച്ചാണ് കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകുന്നത്. കുട്ടനാട്ടില്‍ ഉണ്ടായിരിക്കുന്ന മാറ്റം മാത്രം പരിശോധിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയിരിക്കുന്ന ദുരന്തങ്ങള്‍ എന്താണെന്നു മനസിലാകും. അത് കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പുതിയ വികസനവുമായി വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സന്തുലിതമായ വികസനമാണ് കേരളത്തിനു വേണ്ടത്. യു.ഡി.എഫിന്റെ ഈ പ്രഖ്യാപിത വികസന കാഴ്ചപ്പാടിന് അടിവരയിടുന്നതാണ്, വേനല്‍ മഴയില്‍ കുട്ടനാട്ടിലുണ്ടായ ദുരന്തം.

കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പരിഹാരമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കും. ദുരന്തത്തിനിരയായ കര്‍ഷകരുടെ കേടായ നെല്ല് സര്‍ക്കാര്‍ തന്നെ സംഭരിച്ച് പണം നല്‍കാന്‍ തയാറാകണം. ഇത്തവണ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടുത്ത തവണ അവര്‍ എങ്ങനെ കൃഷിയിറക്കും? ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കര്‍ഷകരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടിയുമായി പ്രതിപക്ഷം മുന്നോട്ടു പോകും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ മാത്രം കാണാനല്ല യു.ഡി.എഫ് നേതാക്കള്‍ വന്നത്, അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്കും കുട്ടനാട് നിന്നും തുടക്കം കുറിക്കും.

സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുന്നു : കെ.സുധാകരന്‍

രണ്ടരലക്ഷം കോടി മുടക്കി സില്‍വര്‍ ലൈന്‍ ഉണ്ടാക്കാന്‍ പോകുന്ന നാട്ടില്‍ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ അവസരമില്ല. കുട്ടനാട്ടില്‍ സഞ്ചരിക്കാന്‍ റോഡുകള്‍ പോലുമില്ല. റീബില്‍ഡ് കേരളയില്‍ പോലും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല. ഇവര്‍ ആരുടെ വക്താക്കളാണ്? പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ നീക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിന് പണമില്ല. കെ. റെയിലിന് പണം ഉണ്ടെന്നു പറയുന്ന സര്‍ക്കാര്‍ ആരുടെ പ്രതിനിധികളാണ്? ഇവര്‍ ബൂര്‍ഷ്വാസികളുടെ പ്രതിനിധിയാണോ? ഈ സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയാണ്. ആ ചതി നിര്‍ത്തി കര്‍ഷകരുടെ ക്ഷേമകരമായ പ്രവര്‍ത്തനത്തിന് തയാറാകണം.

Leave a Reply

Your email address will not be published. Required fields are marked *