മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം ;മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് മെമ്മറി കാർഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങൾ പുറത്തു വന്നാൽ തങ്ങളുടെ വാദങ്ങൾ പൊളിയുമെന്ന ആശങ്കയിൽ മെമ്മറി കാർഡ് ബോധപൂർവം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്‌തതായി സംശയമുണ്ട്. കേസിൽ നിർണായക തെളിവാകുമായിരുന്ന മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

മേയറും എം.എൽ.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളിൽ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയിൽ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തിൽ പൊലീസിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനും ഗുരുതരമായ വീഴ്‌ച പറ്റി.നഗരമധ്യത്തിൽ കാർ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡിൽ ഇറക്കി വിട്ടിട്ടും കെ.എസ്.ആർ.ടി.സി അധികൃതർ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആർ.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസിൽ പരാതി നൽകിയില്ല. ഒരു സാധാരണക്കാരൻ ഇങ്ങനെ ചെയ്‌താലും ഇതാണോ കെ.എസ്.ആർ.ടി.സിയുടെ സമീപനം അതോ മേയർക്കും എം.എൽ.എയ്‌ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ മേയർക്കും സംഘത്തിനുമെതിരെ പരാതി നൽകാതെ ആരുടെ താൽപര്യമാണ് കെഎസ്ആർടിസി സംരക്ഷിക്കുന്നത്? മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാൽ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എൽ.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളിൽ നിന്നും നിർദ്ദേശമുണ്ടോ?ഇരു ഭാഗത്തിന്റേയും പരാതികൾ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയർക്കും എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും ഒരേ നിയമമാണെന്ന് മറക്കരുതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *