പി വി അന്‍വറിന് പൊലീസ് സഹായം; 2 എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തില്‍

തിരുവനന്തപുരം : ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പി വി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി. പൊലീസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി.വി.അന്‍വറിനെതിരെ പൊലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപ്പോര്‍ട്ടാണ് അന്‍വര്‍ ഫെയ്‌സ് ബുക്കിലിട്ടത്. ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ രഹസ്യ രേഖ ചോര്‍ന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൗനമാണ്.

നേരത്തെ താന്‍ ഫോണ്‍ ചോര്‍ത്തിയതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പൊലീസ് ഇതില്‍ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യ രേഖ പുറത്തുവിട്ടത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ആര്‍എസ്.എസ്.അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അന്‍വര്‍ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. പൊലീസുകാര്‍ ഉപയോഗിക്കുന്ന അയാപ്‌സ് സോഫ്റ്റ്വര്‍ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോര്‍ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്‌സ് ബുക്ക് പേജിലുമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *