യു.ഡി.എഫ് മന്ത്രിസഭയിൽ അന്തിമ ധാരണ; ടി. സിദ്ദിഖും ഒ.ജെ. ജനീഷും പട്ടികയിൽ, വി.ഡി. സതീശൻ ലോക്ഭവനിൽ എത്തി

തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ധാരണയിലെത്തി. അവസാന നിമിഷം വരെ ചില നേതാക്കളുടെ കാര്യത്തിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അതെല്ലാം വിജയകരമായി പരിഹരിച്ചു. കോൺഗ്രസ് പട്ടികയിൽ വൻ സർപ്രൈസുകളായി കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് എന്നിവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയ്ക്കുള്ള കാബിനറ്റ് പ്രാതിനിധ്യവും ഒപ്പം കോൺഗ്രസിലെ മുസ്ലിം പ്രതിനിധിയെന്ന പരിഗണനയുമാണ് ടി. സിദ്ദിഖിന് അനുകൂലമായത്.
മന്ത്രിമാരുടെ അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണറെ കാണാൻ രാജ്ഭവനിൽ (ലോക്ഭവൻ) എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സാധ്യതയുള്ള വകുപ്പുകളുടെ വിഭജനം താഴെ നൽകുന്നു:
- വി.ഡി. സതീശൻ (മുഖ്യമന്ത്രി): ധനകാര്യം, തുറമുഖം.
- രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ് (മന്ത്രിസഭയിലെ രണ്ടാമൻ).
- സണ്ണി ജോസഫ് (KPCC പ്രസിഡന്റ്): റവന്യൂ വകുപ്പ്.
- കെ. മുരളീധരൻ: ആരോഗ്യ വകുപ്പ്.
- എ.പി. അനിൽകുമാർ: ടൂറിസം, എക്സൈസ്.
- പി.സി. വിഷ്ണുനാഥ്: ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ്.
- ബിന്ദു കൃഷ്ണ: സാമൂഹ്യനീതി വകുപ്പ് (വനിതാ പ്രതിനിധി).
- ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്: (വകുപ്പുകൾ തീരുമാനിച്ചുവരുന്നു).
ഘടകകക്ഷികളുടെ പ്രതിനിധികളും വകുപ്പുകളും:
- മുസ്ലിം ലീഗ് (5 മന്ത്രിമാർ): പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകും. മുൻപ് 2011-ൽ കൈകാര്യം ചെയ്ത ഭൂരിഭാഗം വകുപ്പുകളും ലീഗിന് ലഭിക്കും. എന്നാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കും.
- കേരള കോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ് മന്ത്രിയാകും. ജലവിഭവ വകുപ്പ് ലഭിക്കാനാണ് സാധ്യത.
- സി.എം.പി (CMP): സി.പി. ജോൺ സഹകരണ വകുപ്പ് മന്ത്രിയായേക്കും