മാസപ്പടി കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്ത് കുറ്റപത്രം

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം. യാതൊരു സേവനവും നല്‍കാതെ വീണ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. വീണയുടെ എക്‌സാലോജിക് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി.

വീണ വിജയന്‍, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്‌ഐഒക്ക് അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.2.70 കോടി രൂപ വീണ കൈപ്പറ്റിയിരിക്കുന്നത് സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളില്‍ നിന്നാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവര്‍ ഇന്ത്യ. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍. വീണയ്ക്ക് പുറമേ എക്‌സാലോജിക്, സിഎംആര്‍എല്‍, ശശിധരന്‍ കര്‍ത്ത എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. കമ്പനികാര്യ നിയമം 447ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെയാണ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *