വിചിത്ര ആവശ്യങ്ങളുമായി എന്‍ പ്രശാന്ത്; ലൈവ് സ്ട്രീം ചെയ്യണം, റെക്കോഡിങും വേണമെന്ന് ആവശ്യം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഹിയറിങിന് വിളിച്ചതിന് പിന്നാലെ വിചിത്ര ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് എന്‍ പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നുമാണ് എന്‍ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിയറിങിന്റെ ഓഡിയോയും വീഡിയോയുപം റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം തത്സമയ സ്ട്രീമിങ് വേണമെന്ന അസാധാരണ ആവശ്യമാണ് പ്രശാന്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് എന്‍ പ്രശാന്ത് വീണ്ടും കത്തയച്ചു. ഏപ്രില്‍ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എന്‍ പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഐഎഎസ് സര്‍വീസ് ചട്ടത്തില്‍ അത്തരം കാര്യം പറയുന്നില്ല. തെളിവ് എന്ന നിലയില്‍ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു.

പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം. തന്നെ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്ത് നല്‍കിയിരുന്നു. നോട്ടീസിനു മറുപടിയായി പ്രശാന്ത് നിരവധി കത്തുകള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തിരിച്ചു വിശദീകരണം ചോദിക്കലാണെംന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കുറ്റം ചെയ്‌തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അടുത്തയാഴ്ച ഹിയറിങ് നടത്തുന്നത്. സസ്‌പെന്‍ഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്യമായി വാക്‌പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലാണ് എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *