പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും മരിച്ചു

ദില്ലി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രന് കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന് ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥന് ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നര്‍വാള്‍. വിനയുടെ കല്യാണം ഏപ്രില്‍ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നര്‍വാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവല്‍ കണ്‍സഷനോടെ കശ്മീരില്‍ യാത്ര വന്നതായിരുന്നു ബിഹാര്‍ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയല്‍ ഓഫിസില്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.
അതേസമയം, ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥന് മനീഷ് രഞ്ജന്‍, കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന് എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആര്‍എസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമര്‍ശിച്ചു. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നല്‍കാതിരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹല്‍ഗാമില്‍ മെഴുകുതിരിയേന്തി നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെയാണ് പഹല്‍ഗാമിലെ വ്യാപാരികള്‍ പ്രതിഷേധിച്ചത്.