സണ്ണി ജോസഫിനെ പിന്തുണച്ചവരില്‍ കെ സുധാകരനും; സണ്ണി വക്കീല്‍ ഇനി പാര്‍ട്ടിയുടെ അമരത്ത്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്റെ പിന്‍ഗാമിയായി സണ്ണി ജോസഫ് എത്തുമ്പോള്‍ അത് 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ ആവര്‍ത്തനം കൂടിയാണ്. 2001ല്‍ കെ സുധാകരന്‍ ഡിസിസി അദ്ധ്യക്ഷ പദവി ഒഴിയുമ്പോള്‍ പകരം ആ സ്ഥാനത്തേക്ക് എത്തിയത് സണ്ണി ജോസഫ് ആയിരുന്നു. ഇപ്പോള്‍ കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഹൈക്കമാന്‍ഡ് മാറ്റിയപ്പോള്‍ അവിടെയും പകരക്കാരനായത് അതേ സണ്ണി ജോസഫ്.

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന കാര്യം എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കെ സുധാകരനെ നേരിട്ട് അറിയിക്കുകയായിരുന്നു. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കെ സുധാകരന്‍ ഉള്‍പ്പെടെ പിന്തുണച്ചത് സണ്ണി ജോസഫിനെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രകടനമാണ് സണ്ണി ജോസഫ് കാഴ്ചവച്ചിട്ടുള്ളത്.അഭിഭാഷകനായ സണ്ണി ജോസഫ് കാലങ്ങളായി ആ കുപ്പായം അണിയാറില്ല.

എന്നാല്‍ പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോഴും സണ്ണി ജോസഫ് എന്നാല്‍ സണ്ണി വക്കീലാണ്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന അഭിഭാഷകവൃത്തിക്ക് ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തനം മാറ്റിയത്. കെ.എസ്.യു പ്രവര്‍ത്തകനായിട്ടാണ് തുടക്കം. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കുടുംബത്തിന്റെ വേരുകളെങ്കിലും ഇവര്‍ പിന്നീട് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിട്ടിയിലേക്ക് കുടിയേറി. ഉളിക്കലിന് സമീപം പുറവയലിലേക്കാണ് കുടുംബം കുടിയേറിയത്.കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗവും ഉളിക്കല്‍ സര്‍വീസ് സഹകരണബാങ്ക്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, ഇരിട്ടി എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂരില്‍ നിന്നുള്ള നിയമസഭാ അംഗമാണ് സണ്ണി ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *